ദിലീപ് നിരപരാധിയാണെന്നും അദ്ദേഹത്തെ കുരുക്കുകയായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞെന്നും വെളിപ്പെടുത്തി നിർമാതാവ് ജി.സുരേഷ് കുമാർ. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘നല്ല വിധിയാണ് വന്നിരിക്കുന്നത്. ദിലീപ് നിരപരാധിയാണെന്ന് ബോധ്യമുണ്ടായിരുന്നു. ഇതൊന്നും സത്യമല്ലെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് എന്നോട് പറഞ്ഞിരുന്നു. ഇങ്ങനെയൊരു സംഭവമേ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും ദിലീപിനെ കുരുക്കിയിട്ടിരിക്കുകയാണ് എന്ന് പറഞ്ഞു. അന്നുമുതലേ സത്യം എല്ലാവർക്കും അറിയാം.
പക്ഷേ ചിലയാളുകളുടെ താത്പര്യ പ്രകാരമാണ് കാര്യങ്ങൾ ഈ രീതിയിൽ കൊണ്ടുവന്നത്. അത് ശരിയായ നടപടിയല്ല. സിനിമയിലുള്ള ചിലരും പൊലീസിലെ ചില ആളുകളും ഇതിന്റെ ഭാഗമായി.
അവരുടെ ആരുടെയും പേര് പറയാൻ എനിക്ക് താത്പര്യമില്ല. ഇപ്പോൾ ദിലീപിനെ വെറുതെ വിട്ടു. ഈ അനുഭവിച്ചതിനൊക്കെ ആര് സമാധാനം പറയും. ആ കുടുംബം അനുഭവിച്ച ട്രോമ നമുക്കറിയാം. കുഞ്ഞിനെ വരെ വേട്ടയാടിയ ദിവസങ്ങളുണ്ട്. അതിനു സ്കൂളിൽ പോലും പോകാൻ പറ്റാത്ത സാഹചര്യത്തിൽ മദ്രാസിലേക്കു മാറേണ്ടി വന്നു.
അതിനൊക്കെ ആര് ഉത്തരം പറയും. ഗൂഢാലോചനയുടെ ഒരു തെളിവെങ്കിലും ഇവർക്ക് നിരത്താൻ പറ്റിയോ? ഏറ്റവും ഉന്നതിയില് നിൽക്കുന്ന താരത്തെ എത്രമാത്രം പീഡിപ്പിച്ചു. എത്ര കോടിക്കണക്കിന് രൂപ മുടക്കേണ്ടി വന്നു.
പൊതുസമൂഹവും അദ്ദേഹത്തിനെതിരെ നിന്നു. എന്നിട്ടും അയാൾ പിടിച്ചു നിന്നു. ഇപ്പോൾ അഗ്നിശുദ്ധി വരുത്തി തിരിച്ചു വന്നിരിക്കുന്നു. ഞാൻ അനിയനെപ്പോലെ കാണുന്ന ഒരാളാണ് ദിലീപ്. എന്റെ സിനിമയിലൂടെയാണ് ദിലീപ് ആദ്യമായി വരുന്നത്. അയാൾ തെറ്റ് ചെയ്തിട്ടില്ലെന്ന് ആദ്യം മുതലേ ഞാൻ പറയുന്നുണ്ട്. 87 ദിവസം ജയിലിൽ കിടന്നതിന് ആര് ഉത്തരം പറയും. സർക്കാരും പോലീസും ഇതിൽ ഉത്തരം പറയണം.’ സുരേഷ് കുമാർ പറഞ്ഞു.